കുമാരനാശാൻ
- admin trycle
- Jul 2, 2020
- 0 comment(s)

കുമാരനാശാൻ
കവി, തത്ത്വചിന്തകൻ, സാമൂഹിക പരിഷ്‌കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ കുമാരനാശാൻ മഹാകാവ്യം എഴുതാത്ത മഹാകവിയാണ്. ആധുനിക കവിത്രയത്തിലൊരാളായ ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വലിയ പരിവർത്തനങ്ങൾ വരുത്തി. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവയും അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്.
1871 ഏപ്രിൽ 12നു തിരുവനന്തപുരത്തെ കായിക്കര എന്ന സ്ഥലതാണു കുമാരനാശാൻ ജനിച്ചത്. പെരുങ്ങാടി നാരായണന്റെയും കാളിയുടെയും മകനായി ജനിച്ച അദ്ദേഹത്തിന് വീട്ടുകാർ നൽകിയ പേര് കുമാരു എന്നായിരുന്നു. മലയാളത്തിലും തമിഴിലും നിപുണനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഈഴവസമുദായത്തിലെ ഒരു പ്രമുഖനായിരുന്നു. 7 വയസ്സുള്ളപ്പോൾ കുട്ടിപ്പള്ളിക്കൂടത്തിൽ ചേർന്ന കുമാരുവിന്റെ പ്രഥമ ഗുരു തുണ്ടത്തിൽ പെരുമാളാശാനായിരുന്നു. എട്ടു വയസ്സായപ്പോൾ സംസ്കൃത പഠനം ആരംഭിച്ച അദ്ദേഹം പതിനൊന്നാമത്തെ വയസ്സിൽ പുതുതായി ആരംഭിച്ച പ്രൈമറി സ്കൂളിൽ രണ്ടാം തരത്തിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ പ്രശസ്തമായ രീതിയിൽ തന്നെ സ്കൂൾ പരീക്ഷ പാസ്സായി. പിന്നീട് സര്‍ക്കാര്‍ മലയാളം പള്ളിക്കൂടത്തില്‍ അധ്യാപകനായ അദ്ദേഹം ജോലി ഉപേക്ഷിച്ച് സംസ്‌കൃതപാഠശാലയില്‍ ചേര്‍ന്ന് സംസ്‌കൃതപഠനം ആരംഭിച്ചു. ഈ കാലഘട്ടത്തിലാണ് ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടതും അദ്ദേഹത്തിന്റെ ശിക്ഷ്യനാകുന്നതും. ചെറുപ്പത്തിൽ തന്നെ കുമാരനാശാൻ കാവ്യരചനയിൽ താല്പര്യം കാണിച്ചിരുന്നു. “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“, “സുബ്രഹ്മണ്യ ശതകം സ്തോത്രം” എന്നിവ അദ്ദേഹം ആ കാലഘട്ടത്തിൽ എഴുതിയ കൃതികളാണ്.
ശ്രീനാരായണ ഗുരുവുമായുള്ള കണ്ടുമുട്ടൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ഉപദേശപ്രകാരം ഉപരിപഠനം നടത്താൻ തീരുമാനിച്ച കുമാരനാശാൻ ബാംഗ്ലൂരുവിലേക്ക് പോയി. ഡോ. പല്പുവാണ് ആശാന്റെ വിദ്യാഭ്യാസത്തിന് വേണ്ട സഹായങ്ങൾ ചെയ്തത്. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി - “ചിന്നസ്വാമി“. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു. തുടർന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിന് പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു.
കൽക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് അരുവിപ്പുറത്ത് മടങ്ങിയെത്തിയ കുമാരനാശാൻ അവിടെവെച്ച് “മൃത്യുഞ്ജയം”, “വിചിത്രവിജയം” തുടങ്ങിയ നാടകങ്ങൾ രചിച്ചു. ഖണ്ഡകാവ്യങ്ങള്‍ മാത്രമെഴുതി മഹാകവിപ്പട്ടം കരസ്ഥമാക്കിയ ആശാന്‍ സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച കവികൂടിയാണ്. "വീണപൂവ്","നളിനി", "ലീല", "ചണ്ഡാലഭിക്ഷുകി", "കരുണ" എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികളിൽ ചിലതാണ്. 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നാണ് ആശാനെ മുണ്ടശേരി വിശേഷിപ്പിച്ചത്. നല്ലൊരു നിരൂപകന്‍ കൂടിയായ ആശാന്റെ "ചിത്രയോഗ" നിരൂപണം പ്രശസ്തമാണ്. വള്ളത്തോളിന്റെ മഹാകാവ്യത്തെ കെട്ടുകുതിരയോടാണ് ആശാന്‍ ഉപമിച്ചത്.
ശ്രീനാരായണഗുരുവിന്റേയും ഡോ.പല്പുവിന്റേയും നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി. യോഗം രൂപീകരിച്ചപ്പോള്‍(1903) കുമാരനാശാൻ പ്രഥമ യോഗം സെക്രട്ടറിയായി. പിന്നീട് 'വിവേകോദയം' മാസിക ആരംഭിച്ചപ്പോൾ അതിന്റെ പത്രാധിപരായ കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിലും തിരുവിതാംകൂർ നിയമസഭയിലും അംഗമായിട്ടുണ്ട്. 1909-ൽ അദ്ദേഹത്തിന്റെകൂടി ശ്രമഫലമായിട്ടാണ് ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാധിനിത്യം ലഭിച്ചത്. നിയമ സഭയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1922ല്‍ കേരളത്തിലെ മഹാകവി എന്ന നിലയില്‍ കുമാരനാശാന് ഇംഗ്ലണ്ടിലെ വെയിൽസ് രാജകുമാരനില്‍ നിന്ന് പട്ടും വളയും സമ്മാനമായി ലഭിച്ചിട്ടുണ്ട്. 1924 ജനുവരി 16-ന് പല്ലനയാറ്റിൽ റെഡീമർ എന്നുപേരുള്ള ഒരു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് കുമാരനാശാൻ അന്തരിച്ചത്.